Thursday, October 1, 2009

സമ്പന്നരില്‍ ഒന്നാമന്‍ ബില്‍ ഗേറ്റ്‌സ്‌

അമേരിക്കയിലെ 400 സമ്പന്നരുടെ പട്ടികയില്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ഒന്നാമത്. 5000 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. പട്ടികയില്‍ നാല് ഇന്ത്യന്‍ വംശജരും ഉള്‍പ്പെട്ടിട്ടുണ്ട്. 'ഫോര്‍ബ്‌സ്' മാസിക പുറത്തിറക്കിയ പട്ടികയനുസരിച്ച് 400 സമ്പന്നര്‍ക്കുംകൂടി 30,000 കോടി ഡോളറിന്റെ നഷ്ടമാണ് കഴിഞ്ഞവര്‍ഷമുണ്ടായത്. സാമ്പത്തിക പ്രതിസന്ധിമൂലം മൂലധനത്തിലും ഭൂമികച്ചവട വിപണിയിലുമുണ്ടായ ചാഞ്ചാട്ടമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കന്‍ കമ്പനിയായ ബെര്‍ക്ഷയര്‍ ഹാത്തവേയുടെ ചെയര്‍മാനും സി.ഇ.ഒ.യുമായ വാറല്‍ ബുഫെയാണ് സമ്പന്നരില്‍ രണ്ടാമന്‍. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ നഷ്ടം വന്നത് ഇദ്ദേഹത്തിനാണ്. 1000 കോടി ഡോളറിന്റെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്. 4000 കോടി ഡോളറാണ് ബുഫെയുടെ ആസ്തി. 2700 കോടി ഡോളറിന്റെ ആസ്തിയുമായി ഒറാക്കിള്‍ കോര്‍പ്പറേഷന്റെ സ്ഥാപകന്‍ ലോറന്‍സ് എലിസണാണ് മൂന്നാം സ്ഥാനത്ത്.

സോഫ്റ്റ്‌വെയര്‍ കമ്പനിയായ സിന്റലിന്റെ ഉടമ ഭരത് ദേശായി, ഗൂഗിള്‍ സ്ഥാപക ഡയറക്ടര്‍മാരിലൊരാളായ കവിതാര്‍ക് റാം ശ്രീറാം, സോഫ്റ്റ്‌വെയര്‍ വ്യവസായി റൊമേഷ് വാധ്വാനി, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റായ വിനോദ് ഖോസ്‌ല എന്നിവരാണ് പട്ടികയിലിടം നേടിയ ഇന്ത്യക്കാര്‍. 165 കോടി ഡോളര്‍ ആസ്തിയുള്ള ഭരത് ദേശായി 212-ാം സ്ഥാനത്തും 145 കോടി ഡോളറിന്റെ ആസ്തിയുള്ള ശ്രീറാം 272-ാം സ്ഥാനത്തും 140 കോടി ഡോളറിന്റെ ആസ്തിയുമായി വാധ്വാനി 277-ാം സ്ഥാനത്തും 110 ഡോളറിന്റെ സ്വത്തുമായി ഖോസ്‌ല 347-ാം സ്ഥാനത്തുമാണുള്ളത്.

പട്ടികയിലെ 400 പേരില്‍ 314 പേരും കഴിഞ്ഞവര്‍ഷം സാമ്പത്തിക നഷ്ടമുണ്ടായവരാണ്.